14 Stations of the Cross

കുരിശിൻ്റെ വഴി

  • പ്രരംഭാഗാനം
  • കുരിശിൽ മരിച്ചവനേ,കുരിശാലേ വിജയം വരിച്ചവനേ, മിഴിനീരോഴുക്കിയങ്ങേ,കുരിശിൻ്റെ വഴിയേവരുന്നു ഞങ്ങൾ . ലോകൈകനാഥാ,നിൻ ശിഷ്യനായ്ത്തീരുവനാശിപ്പോനെന്നുമെന്നും കുരിശു വഹിച്ചു നിൻ കാല്‍പാടു പിഞ്ചെല്ലാൻ കല്പിച്ച നായകാ. നിൻ ദിവ്യരക്തത്താലെൻ പാപമാലിന്യം കഴുകേണമേ,ലോകനാഥാ.
  • പ്രാരംഭ പ്രാർത്ഥന
  • നിത്യനായ ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യർക്കു വേണ്ടി ജീവൻ ബലികഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു .സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്‍റെ ഭവനം മുതൽ ഗാഗുൽത്താ വരെ കുരിശും വഹിച്ചു കൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽകൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീർത്ഥ യാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കർത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
  • [ഒന്നാം സ്ഥലത്തേയ്ക്കു പോകുബോൾ ]

  • മരണത്തിനായ് വിധിച്ചു,കറയറ്റ
    ദൈവത്തിൻ കുഞ്ഞാടിനെ
    അപരാധിയായ് വിധിച്ചു കല്മഷം
    കലരാത്ത കർത്താവിനെ.

    അറിയാത്ത കുറ്റങ്ങൾ
    നിരയായ് ചുമത്തി
    പരിശുദ്ധനായ നിന്നിൽ;
    കൈവല്യദാത,നിൻ
    കാരുണ്യം കൈകൊണ്ടോര്‍
    കദനത്തിലാഴ്ത്തി നിന്നെ

    അവസാനവിധിയിൽ നീ-
    യാലിവാർന്നു ഞങ്ങൾക്ക-
    യാരുളേണമേ നാകഭാഗ്യം.

    ഒന്നാം സ്ഥലം

    14 Stations of the Cross
  • ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു

    ഈശോ മിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

    മനുഷ്യകുലത്തിൻ്റെ പാപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു ഈശോ പീലാത്തോസിൻ്റെ മുബിൽ നിൽക്കുന്നു .... അവിടുത്തെ ഒന്നു നോക്കുക ... ചമ്മട്ടിയടിയേറ്റ ശരീരം ... രക്തത്തിൽ ഒട്ടിപിടിച്ച വസ്ത്രങ്ങൾ... തലയിൽ മുൾമുടി..... ഉറക്കമൊഴിഞ്ഞ കണ്ണുകൾ.....ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ.... ദാഹിച്ചുവരണ്ട നാവ്...... ഉണങ്ങിയ ചുണ്ടുകൾ. പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു ..... കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു..... എങ്കിലും,അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു. എന്റെ ദൈവമായ കർത്താവേ,അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുബോഴും,നിർദ്ദയമായി വിമർശിക്കുബോഴും,കുറ്റകാരനായി വിധിക്കുബോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപറ്റി ചിന്തിക്കാതെ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ

  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോൾ ]

  • കുരിശു ചുമന്നിടുന്നു ലോകത്തിൻ
    വിനകൾ ചുമന്നിടുന്നു
    നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
    നിറയും നിരത്തിലൂടെ.

    "എൻ ജനമേ,ചൊല്‍ക
    ഞാനെന്തു ചെയ്തു
    കുരിശെന്റെ തോളിലേറ്റാൻ?
    പൂന്തേൻ തുളുബുന്ന
    നാട്ടിൽ ഞാൻ നിങ്ങളെ
    ആശയോടാനയിച്ചു:

    എന്തേ,യിദം നിങ്ങ-
    ളെല്ലാം മറന്നെന്റെ
    ആത്മാവിനാതങ്കമേറ്റി?"

    രണ്ടാം സ്ഥലം

    14 Stations of the Cross
  • ഈശോ മിശിഹാ കുരിശു ചുമക്കുന്നു
  • ഈശോ മിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു ...... ഈശോയുടെ ചുറ്റും നോക്കുക .... സ്നേഹിതന്മാർ ആരുമില്ല.... യുദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...... പത്രോസ് അവിടുത്തെ പരിത്യജിച്ചു..... മറ്റു ശിഷ്യന്മാർ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചരും ഇപ്പോൾ എവിടെ?... ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു.... ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല.... എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടലോ.എന്റെ സങ്കടങ്ങളുടെയും ക്ലെശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാല്പാടുകൾ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവേ എന്റെ ക്ലെശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമേ.
  • 1സ്വർഗ്ഗ 1നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

  • കുരിശിൻ കനത്ത ഭാരം താങ്ങുവാൻ
    കഴിയാതെ ലോകനാഥൻ
    പാദങ്ങൾ പതറിവീണു കല്ലുകൾ
    നിറയും പെരുവഴിയിൽ.

    തൃപ്പാദം കല്ലിന്മേൽ
    തട്ടി മുറിഞ്ഞു,
    ചെന്നിണം വാർന്നൊഴുകി;
    മാനവരില്ലാ
    വാനവരില്ലാ
    താങ്ങിത്തുണച്ചീടുവാൻ

    അനുതാപമൂറുന്ന
    ചുടുകണ്ണുനീർ തൂകി-
    യണയുന്നു മുന്നിൽ ഞങ്ങൾ.

    മൂന്നാം സ്ഥലം

    14 Stations of the Cross
  • ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. കല്ലുകൾ നിറഞ്ഞ വഴി...... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം..... വിറയ്ക്കുന്ന കാലുകൾ...... അവിടുന്നു മുഖം കുത്തി നിലത്തുവീഴുന്നു...... മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു..... യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു..... പട്ടാളക്കാർ അടിക്കുന്നു.... ജനക്കൂട്ടം ആർപ്പുവിളിക്കുന്നു.... അവിടുന്നു മിണ്ടുന്നില്ല.... "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വച്ചു.ഞാൻ വലത്തേയ്ക്കു തിരിഞ്ഞുനോക്കി,എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കുവാൻ ഇടമില്ല,എന്നെ രക്ഷിക്കുവാൻ ആളുമില്ല." "അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു:നമുക്കുവേണ്ടി അവിടുന്നു സഹിച്ചു." കർത്താവേ,ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു.മറ്റുള്ളവർ അതുകണ്ടു പരിഹസിക്കുകയും,എന്റെ വേദന വർധിപ്പിക്കുകയും ചെയ്യാറുണ്ട്. കർത്താവേ എനിക്കു വീഴ്ചകളുണ്ടാകുബോൾ എന്നെ തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമേ, കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [നാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

  • വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
    തനയൻ തിരിഞ്ഞുനോക്കി
    സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
    കൂരമ്പു താണിറങ്ങി

    "ആരോടു നിന്നെ ഞാൻ
    സാമ്യപ്പെടുത്തും
    കദനപ്പെരുങ്കടലേ?"ആരറിഞ്ഞാഴത്തി-
    ലലതല്ലി നിൽക്കുന്ന
    നിൻ മനോവേദന?

    നിൻ കണ്ണുനീരാൽ
    കഴുകേണമെന്നിൽ
    പതിയുന്ന മാലിന്യമെല്ലാം.

    നാലാം സ്ഥലം

    14 Stations of the Cross
  • ഈശോ വഴിയിൽ വച്ചു തൻ്റെ മാതാവിനെ കാണുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു ..... ഇടയ്ക്കു സങ്കടകരമായ ഒരു കൂടിക്കാഴ്ച...... അവിടുത്തെ മാതാവു ഓടിയെത്തുന്നു...... അവർ പരസ്പരം നോക്കി ...... കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ...... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ.... അമ്മയും മകനും സംസാരിക്കുന്നില്ല..... മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു..... അമ്മയുടെ വേദന മകന്റെ ദുഃഖം വർദ്ധിപ്പിക്കുന്നു...... നാല്‍പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവച്ച സംഭവം മാതാവിന്റെ ഓർമ്മയിൽവന്നു."നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും" എന്നു പരിശുദ്ധനായ ശിമയോൻ അന്നു പ്രവചിച്ചു. "കണ്ണു നീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു" "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയുന്നു" ദുഃഖ സമുദ്രത്തിൽ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നു ഞങ്ങൾ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [അഞ്ചാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

  • കുരിശു ചുമന്നു നീങ്ങും നാഥനെ
    ശിമയൊൻ തുണച്ചീടുന്നു
    നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന
    ഭാഗ്യമേ,ഭാഗ്യം.

    നിൻ കുരിശെത്രയോ
    ലോലം,നിൻ നുക-
    മാനന്ദദായകം
    അഴലില്‍ വീണുഴലുന്നോർ-
    ക്കവലംബമേകുന്ന
    കുരിശേ നമിച്ചിടുന്നു.

    സുരലോകനാഥാ,നിൻ
    കുരിശൊന്നു താങ്ങുവാൻ
    തരണേ വരങ്ങൾ നിരന്തം.

    അഞ്ചാം സ്ഥലം

    14 Stations of the Cross
  • ശിമയോൻ ഈശോയെ സഹായിക്കുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഈശോ വളരയധികം തളർന്നു കഴിഞ്ഞു..... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാൻ ശക്തനല്ല.... അവിടുന്നു വഴിയിൽ വച്ചു തന്നെ മരിച്ചുപോയേക്കുമെന്നു യൂദന്മാർ ഭയന്നു...... അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു ..... കെവുറീന്കാരനായ ആ മനുഷ്യൻ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു...... അവിടുത്തെ കുരിശു ചുമക്കുവാൻ അവർ അയാളെ നിർബന്ധിച്ചു- അവർക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല, ജീവനോടെ അവിടുത്തെ കുരിശിൽ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. കരുണാനിധിയായ കർത്താവേ,ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു എന്നാൽ "എന്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെതപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത് എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ".അതിനാൽ ചുറ്റുമുള്ളവരിൽ അങ്ങയെ കണ്ടു കൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എന്നെ അനുഹ്രഹിക്കണമേ. അപ്പോൾ ഞാനും ശിമയോനെപ്പോലെ അനുഗൃഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [ആറാം സ്ഥലത്തേയ്ക്കു പോകുബോൾ]

  • വാടിത്തളർന്നു മുഖം-നാഥന്റെ
    കണ്ണുകൾ താണുമങ്ങി
    വേറൊനിക്കാ മിഴിനീർ തൂകിയാ-
    ദിവ്യാനനം തുടച്ചു.

    മാലാഖമാർക്കെല്ലാ-
    മാനന്ദമേകുന്ന
    മാനത്തെപ്പൂനിലാവേ,
    താബോർ മാമല-
    മേലേ നിന്മുഖം
    സൂര്യനെപ്പോലെ മിന്നി.

    ഇന്നാമുഖത്തിന്റെ
    ലാവണ്യമൊന്നാകെ
    മങ്ങി ദുഃഖത്തിൽ മുങ്ങി.

    ആറാം സ്ഥലം

    14 Stations of the Cross
  • വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
  • ഈശോമിശിഹായേ ഭക്തയായ വേറൊനിക്കാ ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. മിശിഹായെ കാണുന്നു ..... അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു...... അവൾക്ക്‌ അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു .... ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ ..... സ്നേഹം പ്രതിബന്ധം അറിയുന്നില്ല ..... "പരമാർത്ഥഹൃദയർ അവിടുത്തെ കാണും" "അങ്ങിൽ ശരണപ്പെടുന്ന വരാരും നിരാശരാവുകയില്ല" അവൾ ഭക്തിപൂർവ്വം തന്റെ തൂവാലയെടുത്തു ........ രക്തം പുരണ്ട മുഖം വിനയപൂർവ്വം തുടച്ചു..... "എന്നോടു സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വേഷിച്ചു നോക്കി.ആരെയും ഞാൻ കണ്ടില്ല; എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല" പ്രവാചകൻ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. സ്നേഹം നിറഞ്ഞ കർത്താവേ ,വെറോനിക്കയെപ്പോലെ അങ്ങയോടു സഹതപിക്കാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തിൽ പതിക്കണമേ
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

  • ഉച്ചവെയിൽ പൊരിഞ്ഞു -ദുസ്സഹ
    മർദ്ദനത്താൽ വലഞ്ഞു
    ദേഹം തളർന്നു താണു-രക്ഷകൻ
    വീണ്ടും നിലത്തു വീണു

    ലോകപാപങ്ങളാ-
    നങ്ങയെ വീഴിച്ചു
    വേദനിപ്പിച്ചതേവം
    ഭാരം നിറഞ്ഞോരാ
    ക്രൂശു നിർമിച്ചതെൻ
    പാപങ്ങൾ തന്നെയല്ലോ

    താപം കലർന്നങ്ങേ
    പാദം പുണർന്നു ഞാൻ
    കേഴുന്നു:കനിയേണമെന്നിൽ.

    ഏഴാം സ്ഥലം

    14 Stations of the Cross
  • ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു......... മുറിവുകളിൽ നിന്നു രക്തമൊഴുകുന്നു....... ശരീരമാകെ വേദനിക്കുന്നു ..... "ഞാൻ പൂഴിയിൽ വീണുപോയി എന്റെ ആത്മാവു ദുഖിച്ചു തളർന്നു"ചുറ്റുമുള്ളവർ പരിഹസിക്കുന്നു........ അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല.... "എന്‍റെ പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?" പിതാവിന്റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല. മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായേ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു.അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയുവാൻ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താൽ ഞങ്ങൾ തളർന്നു വീഴുകയും എഴുന്നേൽക്കാൻ കഴിവില്ലാതെ വലയുകയും ചെയുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [എട്ടാം സ്ഥലത്തേയ്ക്കു പോകുബോൾ ]

  • "ഓർശ്ലെമിൻ പുത്രിമാരേ,നിങ്ങളി
    ന്നെന്നെയോർത്തെന്തിനേവം
    കരയുന്നു?നിങ്ങളേയും സുതരേയു-
    മോർത്തോർത്തു കേണുകൊൾവിൻ:"

    വേദന തിങ്ങുന്ന
    കാലം വരുന്നു
    കണ്ണീരണിഞ്ഞ കാലം
    'മലകളേ,ഞങ്ങളെ
    മൂടുവിൻ വേഗ'മെ-
    ന്നാരവം കേൾക്കുമെങ്ങും.

    കരള്‍നൊന്തു കരയുന്ന
    നാരീഗണത്തിനു
    നാഥൻ സമാശ്വാസമേകി.

    എട്ടാം സ്ഥലം

    14 Stations of the Cross
  • ഈശോമിശിഹാ ഓർശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
  • ഈശോമിശിഹായേ ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഓറശ്ലത്തിന്റെ തെരുവുകൾ ശബ്ദായമാനമായി.... പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേയ്ക്കു വരുന്നു ........ അവർക്കു സുപരിചിതനായ ഈശോ കൊല ക്കളത്തിലേയ്ക്കു നയിക്കപ്പെടുന്നു ....... അവിടുത്തെ പേരിൽ അവർക്ക് അനുകബ തോന്നി.... ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു ..... സൈത്തിൻ കൊബുകളും ജയ്‌വിളികളും... അവർ കണ്ണുനീർവാർത്തു കരഞ്ഞു ...... അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു..... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളേയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഓർത്തുകരയുവിൻ". ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്ലം ആക്രമിക്കപ്പെടും..... അവരും അവരുടെ കുട്ടികളും പട്ടിണികിടന്നു മരിക്കും ..... ആ സംഭവം അവിടുന്നു പ്രവചിക്കയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു. എളിയവരുടെ സങ്കേതമായ കർത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകൾ ഓർത്തു ഞങ്ങൾ ദുഖിക്കുന്നു. അവയ്ക്കു കാരണമായ ഞങ്ങളുടെ പാപങ്ങളോർത്തു കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ
  • 1 സ്വർഗ്ഗ 1നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [ഒൻപതാം സ്ഥലത്തേയ്ക്കു പോകുബോൾ ]

  • കൈകാലുകൾ കുഴഞ്ഞു നാഥന്റെ
    തിരുമെയ്‌ തളർന്നുലഞ്ഞു
    കുരിശുമായ് മൂന്നാമതും പൂഴിയിൽ
    വീഴുന്നു ദൈവപുത്രൻ.

    "മെഴുകുപോലെന്നുടെ vഹൃദയമുരുകി
    കണ്ഠം വരണ്ടുണങ്ങി
    താണുപോയ്‌ നാവെന്റെ;
    ദേഹം നുറുങ്ങി
    മരണം പറന്നിറങ്ങി"

    വളരുന്നു ദുഖങ്ങൾ
    തളരുന്നു പൂമേനി
    ഉരുകുന്നു കരളിന്റെയുള്ളം.

    ഒൻപതാം സ്ഥലം

    14 Stations of the Cross
  • ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. മുന്നോട്ടു നീങ്ങുവാൻ അവിടുത്തെയ്ക്ക് ഇനി ശക്തിയില്ല..... രക്തമെല്ലാം തീരാറായി..... തല കറങ്ങുന്നു ........ ശരീരം വിറയ്ക്കുന്നു....... അവിടുന്ന് അതാ നിലംപതിക്കുന്നു...... സ്വയം എഴുന്നേല്‍ക്കുവാൻ ശക്തിയില്ല ....... ശത്രുക്കൾ അവിടുത്തെ വലിചെഴുന്നേല്‍പിക്കുന്നു ........ ബലി പൂർത്തിയാകുവാൻ ഇനി വളരെ സമയമില്ല ...... അവിടുന്നു നടക്കുവാൻ ശ്രമിക്കുന്നു ........ "നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാൻ" എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ നമ്മെ നോക്കി അവിടുന്ന്‍ ആവർത്തിക്കുന്നു. ലോകപപങ്ങൾക്കു പരിഹാരം ചെയ്ത കർത്താവേ,അങ്ങേ പീഡകളുടെ മുബിൽ എന്റെ വേദനകൾ എത്ര നിസ്സാരമാവുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാൻ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു.ഒരു വേദന തീരും മുബ് മറ്റൊന്നു വന്നു കഴിഞ്ഞു: ജീവിതത്തിൽ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓർത്തു സഹിക്കുവാൻ എനിക്കു ശക്തിതരണമേ.എന്തെന്നാൽ എന്റെ ജീവിതം ഇനി എത്ര നീളുമെന്ന്‍ എനിക്കറിഞ്ഞുകൂടാ "ആർക്കും വേലചെയ്യാൻ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ"
  • 1 സ്വർഗ്ഗ 1നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [പത്താം സ്ഥലത്തേയ്ക്കു പോകുബോൾ ]

  • എത്തീ വിലാപയാത്ര കാൽവരി-
    ക്കുന്നിൻ മുകൾ പ്പരപ്പിൽ
    നാഥന്റെ വസ്ത്രമെല്ലാം ശത്രുക്ക-
    ളൊന്നായുരിഞ്ഞു നീക്കി.

    "വൈരികൾ തിങ്ങിവ-
    രുന്നെന്റെ ചുറ്റിലും
    ഘോരമാം ഗര്‍ജ്ജനങ്ങൾ
    ഭാഹിചെടുത്തെന്റെ
    വസ്ത്രങ്ങളെല്ലാം"
    പാപികള്‍ വൈരികൾ.

    നാഥാ,വിശുദ്ധിതൻ
    തൂവെള്ള വസ്ത്രങ്ങൾ
    കനിവാർന്നു ചാർത്തേണമെന്നെ.

    പത്താം സ്ഥലം

    14 Stations of the Cross
  • ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഗാഗുൽത്തായിൽ എത്തിയപ്പോൾ അവർ അവിടുത്തേയ്ക്കു മീറ കലർത്തിയ വീഞ്ഞുകൊടുത്തു; എന്നാൽ അവിടുന്ന് അതു സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങൾ നാലായി ഭാഗിച്ച് ഓരോരുത്തർ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യൽ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആർക്കു ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവർ പരസ്പരം പറഞ്ഞു. "എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വർത്ഥമായി. രക്തത്തിൽ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടപ്പോൾ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുബോൾ]

  • കുരിശില്‍ക്കിടത്തിടുന്നു നാഥൻ്റെ
    കൈകാൽ തറച്ചിടുന്നു .
    മർത്യനു രക്ഷനൽക്കാനെത്തിയ
    ദിവ്യമാം കൈകാലുകൾ.

    "കനിവറ്റ വൈരികൾ
    ചേർന്നു തുളച്ചെൻ്റെ
    കൈകളും കാലുകളും"
    പെരുകുന്നു വേദന-
    യുരുകുന്നു ചേതന
    നിലയറ്റ നീർക്കയം

    "മരണം പരത്തിയോ-
    രിരുളിൽക്കുടുങ്ങി ഞാൻ
    ഭയമെന്നെയൊന്നായ് വിഴുങ്ങി"

    പതിനൊന്നാം സ്ഥലം

    14 Stations of the Cross
  • ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ഈശോയെ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും അവർ ആണി തറയ്ക്കുന്നു... ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകൾ വലിച്ചുനീട്ടുന്നു......... ഉഗ്രമായ വേദന ........ മനുഷ്യനു സങ്കല്‍പിക്കാൻ കഴിയാത്തവിധം ദുസ്സഹമായ പീഡകൾ ........ എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല....... കണ്ണുകളിൽ നൈരാശ്യമില്ല........ പിതാവിൻ്റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാർത്ഥിക്കുന്നു. ലോകരക്ഷകനായ കർത്താവേ,സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശിൽ തറച്ചു. അങ്ങ് ലോകത്തിൽ നിന്നല്ലാത്തതിനാൽ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാൾ വലിയ ഭൃത്യനില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടാല്ലോ. അങ്ങയെ പീഡിപ്പിച്ചവർ ഞങ്ങളെയും പീടിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങേയ്ക്കു വേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുബോൾ]

  • കുരിശിൽ കിടന്നു ജീവൻ പിരിയുന്നു
    ഭുവനൈകനാഥനീശോ
    സൂര്യൻ മരഞ്ഞിരിണ്ടു- നാടെങ്ങു-
    മന്ധകാരം നിറഞ്ഞു.

    "നരികൾക്കുറങ്ങുവാ-
    നളയുണ്ടു പറവയ്ക്കു
    കൂടുണ്ടു പാർക്കുവാൻ
    നരപുത്രനൂഴിയിൽ
    തലയൊന്നു ചായ്ക്കുവാ-
    നിടമില്ലോരെടവും."

    പുൽക്കൂടുതോട്ടങ്ങേ
    പുൽകുന്ന ദാരിദ്ര്യം
    കുരിശോളം കൂട്ടായിവന്നു.

    പന്ത്രണ്ടാം സ്ഥലം

    14 Stations of the Cross
  • ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു.
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. രണ്ടു കള്ളൻമാരുടെ നടുവിൽ അവിടുത്തെ അവർ കുരിശിൽ തറച്ചു....... കുരിശിൽ കിടന്നുകൊണ്ടു ശത്രുക്കൾക്കു വേണ്ടി അവിടുന്നു പ്രാർത്ഥിക്കുന്നു......... നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....... മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ടു കുരിശിനു താഴെ നിന്നിരുന്നു. 'ഇതാ നിന്റെ മകൻ' എന്ന് അമ്മയോടും, 'ഇതാ നിന്റെ അമ്മ ' എന്ന് യോഹന്നാനോടും അവിടുന്ന്‍ അരുളിച്ചെയ്തു. പന്ത്രണ്ടുമണി സമയമായിരുന്നു. 'എന്റെ പിതാവേ,അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു,' എന്നരുളിച്ചെയ്ത് അവിടുന്നു മരിച്ചു. പെട്ടെന്നു സൂര്യൻ ഇരുണ്ടു, മൂന്നുമണി വരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരിശ്ശീല നടുവേ കീറിപ്പോയി. ഭൂമിയിളകി; പാറകൾ പിളർന്നു; പ്രേതാലയങ്ങൾ തുറക്കപ്പെട്ടു. ശതാധിപൻ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് 'ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു' എന്നു വിളിച്ചു പറഞ്ഞു.കണ്ടു നിന്നിരുന്നവർ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. "എനിക്ക് ഒരു മാമോദീസാ മുങ്ങുവാനുണ്ട്. അതു പൂർത്തിയാകുന്നതുവരെ ഞാൻ അസ്വസ്ഥനാകുന്നു." കർത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂർത്തിയാക്കി. എന്റെ ബലിയും ഒരിക്കൽ പൂർത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. 'എന്റെ പിതാവേ,' ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി എന്നെ എൽപിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി. ആകയാൽ അങ്ങേപ്പക്കൽ എന്നെ മഹത്വപ്പെടുത്തണമേ."
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
  • [പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുബോൾ]

  • അരുമസുതന്റെ മേനി മാതാവു
    മടിയിൽക്കിടത്തിടുന്നു.
    അലയാഴിപോലെനാഥേ, നിൻദുഃഖ-
    മതിരുകാണാത്തതല്ലോ.

    പെരുകുന്ന സന്താപ-
    മുനയേറ്റഹോ നിൻ്റെ
    ഹൃദയം പിളർന്നുവല്ലോ
    ആരാരുമില്ല,തെ-
    ല്ലാശ്വസമെകുവാ-
    നാകുലനായികേ.

    "മുറ്റുന്ന ദുഖത്തിൽ
    ചുറ്റും തിരിഞ്ഞു ഞാൻ
    കിട്ടീലൊരാശ്വസമെങ്ങും."

    പതിമൂന്നാം സ്ഥലം

    14 Stations of the Cross
  • മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ടു ശരീരങ്ങൾ രാത്രി കുരിശിൽ കിടക്കാൻ പാടില്ലെന്നു യൂദന്മാർ പറഞ്ഞു. എന്തെന്നാൽ ആ ശാബതം വലിയ ദിവസമായിരുന്നു തന്മൂലം കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകൾ തകർത്തു ശരീരം താഴെയിറക്കണമെന്ന്‍ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാൽ പടയാളികൾ വന്നു മിശിഹായോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കണങ്കാലുകൾ തകർത്തു. ഈശോ പണ്ടേ മരിച്ചു കഴിഞ്ഞിരുന്നു എന്നു കണ്ടതിന്നാൽ അവിടുത്തെ കണങ്കാലുകൾ തകർത്തില്ല. എങ്കിലും പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും ഒഴുകി അന്തരം മിശിഹായുടെ മൃതദേഹം കുരിശിൽ നിന്നിറക്കി അവർ മാതാവിന്റെ മടിയിൽ കിടത്തി. ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സലപുത്രൻ മടിയിൽ കിടന്നു കൊണ്ടു മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ അങ്ങ് അനുഭവിച്ച സങ്കടം ആർക്കു വിവരിക്കാൻ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതൽ ഗാഗുൽത്താ വരെയുള്ള സംഭവങ്ങൾ ഓരോന്നും അങ്ങേ ഓർമ്മയിൽ തെളിഞ്ഞു നിന്നു. അപ്പോൾ അങ്ങു സഹിച്ച പീഡകളെ ഓർത്തു ജീവിത ദുഃഖത്തിൻ്റെ ഏകാന്തനിമിഷങ്ങളിൽ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • [പതിന്നാലം സ്ഥലത്തേയ്ക്കു പോകുബോൾ]

  • നാഥന്റെ ദിവ്യദേഹം വിധിപോലെ
    സംസ്കരിചിടുന്നിതാ
    വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ
    ഉറവയാണാക്കുടീരം.

    മൂന്നുനാൾ മത്സ്യത്തി-
    നുള്ളിൽ കഴിഞ്ഞൊരു
    യൌനാൻ പ്രവാചകൻ പോൽ
    ക്ലെശങ്ങളെല്ലാം
    പിന്നിട്ടു നാഥൻ
    മൂന്നാം ദിനമുയിർക്കും.

    പ്രഭയോടുയിർത്തങ്ങേ
    വരവേൽപിനെത്തിടാൻ
    വരമേകണേ ലോകനാഥാ.

    പതിന്നാലാം സ്ഥലം

    14 Stations of the Cross
  • ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു
  • ഈശോമിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റംസാക്കാരനായ യൗസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധക്കൂട്ടുമായി നിക്കൊദേമൂസും അയാളുടെകൂടെ വന്നിരുന്നു. യൂദൻമാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശിൽ തരചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും, കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവർ ഈശോയെ അവിടെ സംസ്കരിച്ചു. "അങ്ങ് എന്റെ ആത്മാവിനെ പാതാളത്തിൽ തള്ളുകയില്ല; അങ്ങേ പരിശുദ്ധൻ അഴിഞ്ഞുപോകുവാൻ അനുവദിക്കയുമില്ല". അനന്തമായ പീഡകൾ സഹിച്ച്മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവർ അങ്ങയോടുകൂടെ ജീവിക്കുമെന്നു ഞങ്ങൾ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീടാനുഭാവത്തെപറ്റി ചിന്തിച്ചു കൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
  • 1 സ്വർഗ്ഗ 1 നന്മ
  • കർത്താവേ അനുഗ്രഹിക്കണമേ . പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ
  • സമാപനഗാനം

  • ലോകത്തിലാഞ്ഞുവീശി സത്യമാം
    നാകത്തിൻ ദിവ്യകാന്തി;
    സ്നേഹം തിരഞ്ഞിറങ്ങി പാവന
    സ്നേഹപ്രകാശതാരം

    നിന്ദിച്ചു മർത്യനാ
    സ്നേഹത്തിടബിനെ
    നിർദ്ദയം ക്രൂശിലേറ്റി;
    നന്ദിയില്ലാത്തവർ
    ചിന്തയില്ലാത്തവർ
    നാഥാ, പൊറുക്കേണമേ

    നിൻ പീഡയോർത്തോർത്തു
    കണ്ണീരൊഴുക്കുവാൻ
    നല്‍കേണമേ നിൻവരങ്ങൾ.
  • സമാപന പ്രാർത്ഥന
  • നീതിമാനായ പിതാവേ, അങ്ങേയെ രഞ്ജിപ്പിക്കുവാൻ സ്വയം ബാലിവസ്തുവായിത്തീർന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ. അങ്ങേ തിരുക്കുമാരൻ ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ആ തിരുരക്തത്തെയോർത്തു ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ. ഞങ്ങളുടെ പാപം വലുതാണെന്നു ഞങ്ങളറിയുന്നു. എന്നാൽ അങ്ങേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുമ്പോൾ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയേയും ഗൌനിക്കണമേ ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങേ പ്രിയപുത്രൻ ആണികളാൽ തറയ്ക്കപ്പെടുകയും കുന്തത്താൽ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാൻ അവിടുത്തെ പീഡകൾ ധാരാളം മതിയല്ലോ. തൻ്റെ പുത്രനെ ഞങ്ങൾക്കു നൽകിയ പിതാവിനു സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും, രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേൻ
  • 1 സ്വർഗ്ഗ 1 നന്മ
  • മനസ്താപപ്രകരണം
  • എന്‍റെ ദൈവമേ ,ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു . അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു .എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു .അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദ്രിഡമായി ഞാന്‍ പ്രതിജ്ഞ ചെയുന്നു .ഏതെങ്കിലും ഒരു പാപം ചെയുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനായിരിക്കുന്നു . ആമ്മേന്‍